പാര്‍ഥായ പ്രതിബോധിതാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം
അർത്ഥം
ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.
നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ
അർത്ഥം
മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.
››
പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ
അർത്ഥം
ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.
››
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്
അർത്ഥം
എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.
››
വസുദേവസുതം ദേവം കംസചാണൂരമര്‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
അർത്ഥം
വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.
››
ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണ ഘോരമകരാ ദുര്യോധനാവര്‍ത്തിനീ
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവര്‍ത്തകഃ കേശവഃ
അർത്ഥം
ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.
››
പാരാശര്യവചഃ സരോജമമലം ഗീതാര്‍ഥഗന്ധോത്കടം
നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ
ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ
അർത്ഥം
പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.
››
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം
അർത്ഥം
ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു.
No comments:
Post a Comment