Sunday, 19 November 2017

ഭാരതീയ സങ്കല്പത്തിലെ തീർത്ഥാടനം

ഭാരതീയ സങ്കല്പത്തിലെ തീർത്ഥാടനം

            സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

  ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏത്‌ മാറാരോഗവും പോകുന്നുവെന്ന്‌ ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ഭിക്ഷ എന്നുപറയുന്നതാണ്‌ ഏറ്റവുംവലിയ ഔഷധം. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത്‌ അഹന്തയാണ്‌. ഭിക്ഷയിൽ അഹന്തപോകയാൽ ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു.
ഭാരതീയരെ സംബന്ധിച്ചിടത്തോളം തീർത്ഥാടനം എന്നുപറയുന്നത്‌ തീർത്ഥം ആടുന്നതിനെയാണ്‌. അതുകൊണ്ട്‌, തീർത്ഥാടനത്തിന്‌ പോയി, യാത്രകഴിഞ്ഞു തിരിച്ചുവരുന്നവർ തീർത്ഥമാടാറുതന്നെയില്ല. കാശിയിലോ, ഗയയിലോ, ബദരിയിലോ, കേദ‍ാരത്തിലോ, കൈലാസത്തിലോ, ഗംഗോത്രിയിലോ, ഗോമുഖിലോ ഒക്കെ യാത്രചെയ്തിട്ട്‌ - അവിടങ്ങളിലെ ലോഡ്ജുകളിൽ താമസിച്ച്‌; അവിടുത്തെ ചൂടുവെള്ളത്തിൽ കുളിച്ച്‌, തിരിച്ചുവന്ന്‌ നാട്ടുകാരോടൊക്കെ അഭിമാനത്തോടെ പറയും, തീർത്ഥാടനം കഴിഞ്ഞെത്തിയെന്ന്‌.

      തീർത്ഥം ആടുക എന്നുപറഞ്ഞാൽ: പരമപവിത്രമായ ആ ജലസ്രോതസ്സുകളിൽ ഒട്ടേറെ അനുഭൂതിസമ്പന്നരായ മുനീശ്വരന്മാരുടെ സങ്കല്പമുണ്ട്‌. ജലത്തിനുമാത്രമാണ്‌ ഈ കഴിവുള്ളത്‌. തീർത്ഥത്തെ എങ്ങനെ സങ്കൽപ്പിക്കുന്നുവോ, അതുപോലെയാണ്‌ അതുവരുന്നത്‌. അതിലേക്ക്‌ ഇറങ്ങുന്നതിന്‌ മുമ്പ്‌, എന്റെ സമസ്തപാപങ്ങളും ഇതിൽ കഴുകുന്നുവെന്ന്‌ സങ്കൽപിച്ച്‌ ഇറങ്ങുന്നവന്റെ പാപങ്ങളെല്ലാം കഴുകിക്കളയുന്നു. ഒരു തീർത്ഥാടനത്തോടുകൂടി സമസ്ത രോഗങ്ങളും പോകുകയും ചെയ്യുന്നു.
ഭിക്ഷാന്നം ഭുജിക്കുകയും തീർത്ഥാടനം നടത്തുകയും ചെയ്യുമ്പോൾ ഏതുമാറാരോഗവും പോകുന്നുവെന്ന്‌ ഭാരതീയർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു.

       ഭിക്ഷ എന്നുപറയുന്നതാണ്‌ ഏറ്റവുംവലിയ ഔഷധം, ` ഭിക്ഷൗഷധം ഭുജ്യതാം`യെന്ന്‌ സാധനാപഞ്ചകത്തിൽ ശങ്കരൻ പറയുന്നുമുണ്ട്‌. കാരണം, രോഗങ്ങളെ ഉണ്ടാക്കുന്നത്‌ അഹന്തയാണ്‌. ഭിക്ഷയിൽ അഹന്തപോകയാൽ, ഏറ്റവുംവലിയ ഔഷധം അതായിത്തീരുന്നു.

     അഹന്ത വരുമ്പോൾ, വേണമെന്നും വേണ്ടയെന്നുമുള്ള രണ്ട്‌ ഭാവങ്ങൾ നമുക്കുണ്ട്‌. അഹന്ത പ്രകൃത്യാപോയിയെങ്കിൽ ഇരക്കാൻ; സ്വയം ഇരപ്പാളിയാകാനുള്ള ഒരുമനസ്സ്‌  നമുക്കുണ്ടാകും. മറ്റൊരാളോട്‌ ഒരുകാര്യം ചോദിച്ചുവാങ്ങാൻ കഴിയണമെങ്കിൽ,  അയാളിലെ പ്രഭുവിനെ കാണാൻ കഴിയണം. മറ്റൊരാളിലെ പ്രഭുവിനെ അംഗീകരിക്കുവാൻ കഴിയുമ്പോൾതന്നെ കിഞ്ചിജ്ഞനായ ഞാൻ, വാസനകളോട്‌ കൂടിചേർന്ന്‌ ചെറുതായി. തദാകാരമായി വിലസുന്ന അയാളുടെ ഇദാകാരമായ വൃത്തിവിശിഷ്ടമായ ഞാനും - എന്നബോധം സംജാതമാകുകയായി. ഇത്‌ പ്രകൃത്യാസംഭവിക്കുമ്പോൾ മാത്രമേ, ഒരാൾക്ക്‌ ഭിക്ഷയെടുക്കാനാകൂ.

      ഭിക്ഷാടനം പണ്ട്‌ സന്ന്യാസത്തിൽ നിർബ്ബന്ധമായിരുന്നു. ഇന്നതില്ല. ബ്രഹ്മചര്യാകാലഘട്ടം മുഴുവൻ പണ്ട്‌ ഭിക്ഷയെടുക്കണമായിരുന്നു. പിന്നീടത്‌ ഏഴുവർഷമായി. പിന്നെയത്‌ ഏഴുമാസമെന്നായി. പിന്നേയുമത്‌ കൂറേക്കൂടിചുരുക്കി ഏഴു ദിവസമെന്നായി. ഇപ്പോഴത്‌, ബ്രഹ്മചര്യ ദീക്ഷയിൽനിന്ന്‌ സന്യാസ ദീക്ഷയിലേക്ക്‌ പോകുന്നതിന്റെ തലേദിവസംമാത്രം മതിയെന്നായി.
ഉപനയനം തുടങ്ങുന്ന അന്നുമുതൽ, സമാവർത്തനം കഴിഞ്ഞ്‌; സന്യാസദീക്ഷ സ്വീകരിക്കുന്നതുവരെ - ഗാർഹസ്ഥ്യം സ്വീകരിക്കുന്നവരാണെങ്കിൽ, ഉപനയനസമാവർത്തനകാലങ്ങളിൽ നാലു കൊല്ലവും ഭിക്ഷയെടുക്കണം. ഭിക്ഷ കൊണ്ടുമാത്രമേ; ഭിക്ഷാന്നം കോശങ്ങളിൽ പ്രവേശിച്ചുമാത്രമേ സമസ്ത ജീവനേയും അംഗീകരിക്കുവാൻ മനസ്സുവരൂ.
താൻ ആഹരിച്ച ആഹാരത്തിന്റെ സൂക്ഷ്മഭൂതങ്ങൾ പഞ്ചീകരിച്ച്‌, അതിന്റെ സാത്വികഗുണത്തിൽ നിന്നുണ്ടായതാണെന്ന്‌- താനറിയുന്നില്ലേങ്കിൽകൂടി, അങ്ങനെയായത്‌ കൊണ്ട്‌, ആ ഭിക്ഷാന്നം രൂപാന്തരപ്പെട്ടുവരുന്ന അന്ത:കരണത്തിന്‌ സിദ്ധികൂടും. ഭിക്ഷയെടുക്കുമ്പോൾ ഞാനെടുക്കുന്നത്‌ ഭിക്ഷയാണെന്നും  ഞാനതുകൊണ്ട്‌ ചെറുതാണെന്നും ബോധിക്കുന്നതുകൊണ്ട്‌, അതിന്റെ സാത്വികാംശത്തിൽ നിന്നുണ്ടാകുന്ന അന്ത:കരണം ശുദ്ധമായിത്തീരുന്നു; അതിദൈവങ്ങളും സംശുദ്ധമാകുന്നു-ഇന്ദ്രിയ അന്ത:കരണങ്ങൾക്ക്‌ അറിവും കാഴ്ചയുമായിവരുന്ന ഒരു ദിവ്യപ്രകാശമുണ്ട്‌. ഏതു ഭാവിക്കുമ്പോഴും, അതിന്‌ ധനാത്മകമായി ഭാവിക്കാനും ഉൾക്കൊള്ളാനും പ്രതികരണത്തെ ഋണാത്മകമായി കൊണ്ടുപോകാതിരിക്കാനുമുള്ള അധിദൈവതസങ്കല്പങ്ങൾ ശുദ്ധവും ബുദ്ധവുമായിത്തീരുന്നു. കുട്ടി ജനിച്ച്‌, ജാതകർമ്മവും നാമകരണവും കഴിഞ്ഞ്‌; ചൗളവുംകഴിഞ്ഞ്‌; ഉപനയന സംസ്കാരത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ, ഉപനയനത്തിൽ ഭിക്ഷയെടുക്കണമെന്നാണ്‌ പ്രാചീന നിയമം.

      ഭിക്ഷാന്നത്തിന്റെ സാത്വിക ഭാവത്തിൽ നിന്ന്‌ അന്ത:കരണവും അതിന്റെ രാജസഭാവങ്ങളിൽ നിന്ന്‌ ഇന്ദ്രിയങ്ങളും രൂപാന്തരപ്പെടുമ്പോൾ അവ ശുദ്ധങ്ങളാകുന്നു. ഭൂത തന്മാത്രകൾ അങ്ങനെ പഞ്ചീകരച്ച്‌, അതിനിണങ്ങുന്നതരത്തിൽ ഗുണം ഉത്കർഷേണ സംഭവിക്കുന്നു. അതുകൊണ്ട്‌, പണ്ട്‌ ഭിക്ഷയെടുക്കാൻ പറഞ്ഞു.    ഭിക്ഷാപാത്രവുമായി - അതിനു ചുരത്തിന്റെ തൊണ്ടുണ്ട്‌. അതുമല്ലെങ്കിൽ അക്ളാരിതേങ്ങയുടെ ചിരട്ടയുണ്ട്‌. അങ്ങനെ ഏതെങ്കിലുമായിട്ടാണ്‌ പോകുക. അതിൽ ഭിക്ഷ വാങ്ങിച്ചുകൊണ്ടുവരും. ആ ഭിക്ഷ സംശുദ്ധമായിരിക്കും. കാരണം, അതിൽ അഹങ്കാരമില്ല. ഞാൻ വന്ന്‌ ചോദിച്ച്‌, ഇരന്നു വാങ്ങിക്കുന്നതാണ്‌. അത്‌ ശരീരത്തിലെത്തി കോശങ്ങളായി രൂപാന്തരപ്പെടുമ്പോൾ, കോശങ്ങളിലെല്ലാം ആ അറിവിന്റെ തലം സംജാതമാകും- അതുകൊണ്ടാണ്‌ , ഭിക്ഷൗഷധം എന്നു പറയുന്നത്‌. ഇതു പോലെ തന്നെയാണ്‌ തീർത്ഥാടനവും.

     ഒട്ടേറെ ആചാര്യന്മാർ തപസ്സും സ്വാധ്യായവുമായിക്കഴിഞ്ഞ സ്ഥലങ്ങളിലൂടെ ഒഴുകുന്ന ജലത്തിൽ, അവരുടെ സങ്കല്പങ്ങൾ നിത്യനിരന്തരമായി ഉണ്ടായിരിക്കുകകൊണ്ട്‌ ആ സങ്കല്പങ്ങളെയാകെ, വഹിക്കുന്നതാണ്‌ ആ ജലമെന്നതുകൊണ്ട്‌, അവിടെ ചെന്നുമുങ്ങുക. ഇന്ന്‌, ആ ജലമൊക്കെ അവരുടെ സങ്കല്പങ്ങളെക്കാൾ നിങ്ങളുടെ സങ്കല്പങ്ങളാൽ മലിനമായിരിക്കുന്നു. നിങ്ങൾ കൂട്ടത്തോടെ അവിടെചെന്ന്‌, ഇതിനെന്താണു പ്രത്യേകതയെന്ന്‌ ചോദിച്ച്‌,അതിന്റെ കരയ്ക്കുനിന്ന്‌ നിങ്ങളുടെ സ്വഭാവങ്ങളെ അതിലേക്ക്‌ സന്നിവേശിപ്പിക്കുന്നതോടെ, ഉത്തമങ്ങളായ തീർത്ഥങ്ങളെ നിങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അതിനകത്ത്‌ നിങ്ങൾ മലമോ മൂത്രമോ വിസർജ്ജിച്ചാൽ അവ നശിക്കും.  പക്ഷേ, അതിസൂക്ഷ്‌മങ്ങളായ നിങ്ങളുടെ മാനസിക സങ്കല്പങ്ങൾ അവയിലേക്ക്‌ നിക്ഷേപിക്കുമ്പോൾ; അവയോട്‌ വെറുപ്പും ദ്വേഷവും നിങ്ങൾ സംജാതമാക്കുമ്പോഴാണ്‌ അവ കൂടുതൽ മലിനങ്ങളായി തീരുന്നത്‌. ജലത്തിന്‌ ഈ പ്രത്യേകത കൂടുതലാണ്‌ - സ്ഥൂലമായ ദ്രവ്യസഞ്ചയങ്ങളെക്കൊണ്ട്‌ ദുഷിക്കുന്നതിനേക്കാൾവേഗത്തിൽ, ജലം ദുഷിക്കുന്നത്‌ മനസ്സിന്റെ സങ്കല്പങ്ങൾ കൊണ്ടാണ്‌. ദേഹത്തിലെ ചെളി കഴുകിക്കളയുന്നതിന്‌ വേണ്ടിയല്ല; *

നിങ്ങളുടെ മനോമാലിന്യങ്ങളെ മുഴുവൻ കഴുകി കളയുന്നതിന്‌ വേണ്ടിയാണ്‌ തീർത്ഥാടനം.

   ഇത്‌ എങ്ങനെയാണ്‌ സംഭവിക്കുന്നതെന്നുള്ളതിന്‌ `പ്രഭാവം` എന്ന വാക്കാണ്‌ പ്രാചീന ആചാര്യന്മാർ  തരുന്നത്‌.
ഇങ്ങനെ ഉത്തമതീർത്ഥഘട്ടങ്ങൾ ഭാരതത്തിൽ ഏറെയുണ്ട്‌. അതിലൊന്നാണ്‌ `സമംഗ`. അതിന്റെ കഥ പറയുന്നതിന്‌ വേണ്ടിയാണ്‌ മഹഭാരതത്തിൽ അഷ്ടവക്രീയം പറയുന്നത്‌. ഈ നദിയുടെ പ്രത്യേകത, അംഗങ്ങൾ വികൃതരായവർ അതിലിറങ്ങി മുങ്ങിയാൽ അംഗങ്ങൾ സമമായി തീരുമെന്നതാണ്‌ – അതുകൊണ്ടാണ്‌ അതിനെ സമംഗ എന്നുപേരുവിളിക്കുന്നത്‌. ശരീരത്തിലുണ്ടാകുന്ന മുഴകൾ, കുരുക്കൾ, ത്വക്കിലെപ്രശ്നങ്ങൾ ഇവയ്ക്കൊക്കെ തീർത്ഥഘട്ടങ്ങളുണ്ട്‌. കണ്ണിനു കാഴ്ചക്കുള്ള തീർത്ഥഘട്ടങ്ങളുണ്ട്‌; ചെവിയുടെ കേൾവിക്കുള്ള തീർത്ഥഘട്ടങ്ങളുണ്ട്‌. ഇവയൊക്കെ മഹാഭാരതത്തിൽ വിസ്തൃതമായി വർണ്ണിച്ചിട്ടുണ്ട്‌. ഇവരുടെയൊക്കെ പേരെടുത്ത്‌ വർണ്ണിട്ടുള്ള ഒട്ടേറെ പ്രാചീന കൃതികളുണ്ട്‌- കാന്വർക്കോട്‌ മുചുകുന്ദ ക്ഷേത്രത്തിതല കുളത്തിൽമുങ്ങിയാൽ നിങ്ങളുടെ ദേഹത്തിലെ അരിമ്പാറകളും മറ്റും പോകുമെന്നുപറയും. ഇതുപോലുള്ള മറ്റൊരു തീർത്ഥഘട്ടം തീരുവനന്തപുരത്തുമുണ്ട്‌. അതിലെ മത്സ്യങ്ങൾക്ക്‌ പൊരികൊടുത്താൽ നിങ്ങളുടെ അരിമ്പാറകളൊക്കെ പോകും. പിന്നെ, ഗംഗോത്രിയിൽ പരാശരകുണ്ഡം എന്നൊരു തീർത്ഥഘട്ടമുണ്ട്‌. അതിലെ വെള്ളം ചൂടുള്ളതാണ്‌. ഇങ്ങനെ തീർത്ഥസ്നാനങ്ങൾ ചൂടുള്ളതും തണ‍ുപ്പുള്ളതുമുണ്ട്‌.🙏

No comments:

Post a Comment