Saturday, 29 April 2017

സുഭദ്രയുടെ കല്യാണം

സുഭദ്രയുടെ കല്യാണം

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

കണ്ണന്റെ സഹോദരിയാണ് സുഭദ്ര. വിവാഹപ്രയമായതിനാൽ വസുദേവർ തന്റെ മകൾക്ക് കല്യാണം ആലോചിക്കാൻ ആരംഭിച്ചു.

സുഭദ്രയുടെ കല്യാണക്കാര്യത്തെപ്പറ്റി ചർച്ചചെയ്യാൻ തന്റെ സഭാംഗങ്ങളെ വിളിച്ചുകൂട്ടി. സുഭദ്രയെ ആർക്കാണ് വിവാഹം ചെയ്തുകൊടുക്കേണ്ടത് എന്ന് വസുദേവർ സഭയുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ബലരാമനും സഭയിൽ ഉണ്ടായിരുന്നതിനാൽ, കണ്ണൻ ഒന്നുംപറയാതെ മൗനമായിരുന്നു.

ദുര്യോധനനാണ് തന്റെ അനജത്തിക്ക് ഏറ്റവും യോജിച്ച വരൻ എന്ന് ബലരാമൻ പറഞ്ഞു. അതേപ്പറ്റി എന്തോ പറയാൻ തുടങ്ങിയ കണ്ണനോട്, ബലരാമൻ പറഞ്ഞുകഴിഞ്ഞല്ലോ എന്നു പറഞ്ഞതിനാൽ കണ്ണൻ ഒന്നും പറയാതെ, സഭ പിരിഞ്ഞയുടനെ, തന്റെ വസതിയിലേയ്ക്ക് പോയി.

ബലരാമന് വലിയ സന്തോഷമായി. താൻ ചിന്തിച്ചത് നിറവേറാൻ പോകുന്നു. സഭയിലും അതു പറഞ്ഞുകഴിഞ്ഞു. ആരും ഒരു എതിരഭിപ്രായവും പറയാത്തതിൽ അയാൾ അളവറ്റു സന്തോഷിച്ചു.

തനിക്കുവേണ്ടി ബാലരാമൻ ദുര്യോധനെയാണ് വിവാഹത്തിനു നിശ്ചയിച്ചതെന്നറിഞ്ഞ സുഭദ്ര വളരെ വേദനിച്ചു. 'അർജുനനെയാണല്ലോ താൻ മനസ്സാ വരിച്ചിരുന്നത്. ഇപ്പോൾ ഇങ്ങനെയാണല്ലോ; ഇനി എന്തു ചെയ്യും' എന്ന് ചിന്തിച്ചുകൊണ്ട് അവൾ കണ്ണുനീരൊഴുക്കാൻ തുടങ്ങി.

തീർത്ഥയാത്രയുടെ ഭാഗമായി അർജുനൻ പല പുണ്യനദികളിലും സ്നാനം നടത്തിവന്നിരുന്നു. അവസാനം പ്രഭാസ തീർത്ഥക്കരയിലെത്തി. അവിടെവെച്ച് സുഭദ്രയുടെ കല്യാണനിശ്ചയത്തെപ്പറ്റി അറിഞ്ഞു. സങ്കടം അതിരുകടന്നു. 'സുഭദ്ര തനിക്കുവേണ്ടി ജനിച്ചവളാണല്ലോ; കണ്ണനുണ്ടായിരുന്നിട്ടും ഇങ്ങനെയൊരു ദുര്യോഗം സംഭവിച്ചല്ലോ' എന്ന് കണ്ണനെ മനസ്സിൽ കരുതി വ്യാകുലപ്പെട്ടു.

കുറച്ചുകഴിഞ്ഞപ്പോൾ കണ്ണൻ പൊടുന്നനെ അർജുനന്റെ മുൻപിലെത്തി. "അർജുനാ, സങ്കടപ്പെടണ്ട. എന്റെ ജ്യേഷ്ഠൻ ഒന്നു പറയുമ്പോൾ അതിനെ അവിടെ സഭയിൽ എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് തനിക്കുവേണ്ടി ഒരുപോംവഴി ഞാൻ പറഞ്ഞുതരാം. ക്ഷത്രിയർക്ക് സ്വയംവരംമൂലമാണ് വിവാഹം നടക്കേണ്ടതെങ്കിലും, ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ എതിർപ്പുകൾ സഹിച്ചും കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന പതിവുണ്ട്. അതുകൊണ്ട് സുഭദ്ര നിനക്ക് നഷ്ടപ്പെട്ടതായി കരുതേണ്ട", എന്നു പറഞ്ഞു.

പിന്നീട് സന്യാസവേഷത്തിലായിരുന്ന അർജുനനെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു സന്യാസിയാണെന്ന് എല്ലാവരേയും പരിചയപ്പെടുത്തി. ബലരാമനേയും അവർ കണ്ടു. അതിനുശേഷം തന്റെ അരമനയിൽ വിശ്രമിച്ചുകൊള്ളാൻ അർജുനനോടു പറഞ്ഞു. സുഭദ്രയെ കണ്ടുമുട്ടിയ അർജുനൻ, താനാരാണെന്ന സത്യം തുറന്നു പറഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.

പിറ്റേദിവസം നേരം പുലർന്നു. കണ്ണൻ തന്റെ തന്ത്രങ്ങൾ പുറത്തെടുക്കാനാരംഭിച്ചു. പ്രഭാസതീർത്ഥത്തിൽ സ്നാനം ചെയ്ത് വൃതം എടുക്കാൻ എന്ന ഭാവേന കണ്ണൻ, ബലരാമനേയും മാതാപിതാക്കളേയും അവിടെ കൊണ്ടുപോയി വിട്ടശേഷം, തനിയെ മടങ്ങിവന്ന് അർജുനനേയും സുഭദ്രയേയും ഒരു തേരിൽ കയറ്റിക്കൊണ്ടുചെന്ന് അവരുടെ വിവാഹം നടത്തുകയും, തദനന്തരം അർജുനനോടു അയാളുടെ രാജ്യമായ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് സുഭദ്രയേയും കൂട്ടി തന്റെ തേരിൽ കൊണ്ടുപോവാനും ആവശ്യപ്പെട്ടു. വഴിയിൽ പടയാളികൾ തടയുകയാണെങ്കിൽ സുഭദ്ര തേര് തെളിക്കണമെന്നും, അർജുനൻ പടയാളികളെ നേരിടണമെന്നും നിർദ്ദേശിക്കുകയും, അതനുസരിച്ച് രണ്ടുപേരും യാത്ര പറഞ്ഞു പുറപ്പെടുകയും ചെയ്തു.

ചില പടയാളികൾ അർജുനൻ സുഭദ്രയേയുംകൊണ്ട് പോകുന്ന വിവരം ബലരാമനെ അറിയിക്കുകയും അതനുസരിച്ച് അവരെ തടയാൻ പടയാളികളെ വേഗം അയച്ചശേഷം ബലരാമനും നേരിട്ട് യുദ്ധത്തിനു പുറപ്പെട്ടു. ഇതുകണ്ട കണ്ണൻ ബലരാമനെ യുദ്ധത്തിനുവിടാതെ പലകാരണങ്ങൾ പറഞ്ഞുകൊണ്ട് തടഞ്ഞുനിർത്തി.

തന്നെ തടയാൻവന്ന പടയാളികളെ മുഴുവൻ പരാജയപ്പെടുത്തിയ അർജുനൻ സുഭദ്രയേയുംകൊണ്ട് രാജധാനിയിൽ എത്തി. അങ്ങനെ എല്ലാ വിഷയങ്ങളിലും അനുയോജ്യമായ തന്ത്രങ്ങൾ പ്രയോഗിച്ച് കണ്ണൻ കാര്യങ്ങൾ സാധിക്കുമായിരുന്നു.

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

No comments:

Post a Comment