കേരളീയ സദ്യയില്‍ മറഞ്ഞിരിക്കുന്ന ആരോഗ്യ ശാസ്ത്രം.
വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ മലയാളിക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. ശാരീരികാരോഗ്യത്തിന് സദ്യ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.
സദ്യയെന്നതു ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം നമ്മുടെ പൂര്‍വികരായ ആചാര്യന്മാര്‍ വിഭാവന ചെയ്തതാണ്. ഷഡ് രസപ്രധാനമാണ് മലയാളിയുടെ ഭക്ഷണമെന്നു പറയാറുണ്ട്.
മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവര്‍പ്പ്, പുളി തുടങ്ങിയ ആറു രസങ്ങളും കേരളീയ സദ്യയിലുണ്ട്.
ആധുനികവൈദ്യശാസ്‌ത്രവും പറയുന്നത് 'സമീകൃതാഹാരം' വേണം കഴിക്കാന്‍ എന്നാണ്. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങിയവ വേണ്ടതോതില്‍ അടങ്ങിയതാണല്ലോ സമീകൃതാഹാരം.
കേരളീയസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം കണക്കാക്കുന്നത്. എല്ലാത്തരം പച്ചക്കറികളില്‍ നിന്നുമുള്ള പോഷകങ്ങള്‍ സദ്യയില്‍ നിന്നു ലഭിക്കും.
പച്ചക്കറികള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ അതില്‍ നിന്നു ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയും ശരീരത്തിനു ലഭിക്കുന്നു. സദ്യയിലെ ഓരോ വിഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചോറുവിളമ്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും എല്ലാം പരസ്പരപൂരകങ്ങളാണ്.
നല്ല ആരോഗ്യത്തിനു വേണ്ടതെല്ലാം മലയാളിയുടെ സദ്യയിലുണ്ട്.
"*പച്ചടി കിച്ചടി വേപ്പില മാങ്ങാ
നാരങ്ങാക്കറി പുളിയിഞ്ചികളും
ചക്കപ്രഥമനടപ്രഥമന്‍*.
മലയാളിയുടെ സദ്യവട്ടങ്ങളെച്ചൊല്ലി കുഞ്ചന്‍നമ്പ്യാര്‍ ക്ക് ഏറെ പാടിയിട്ടും മതിവന്നിട്ടില്ല.
പഴയ സദ്യയിലെ വട്ടങ്ങള്‍ വയറിനെ അറിഞ്ഞുകൊണ്ടുള്ളതു തന്നെയായിരുന്നു. 'ഷഡ് രസ സമ്പന്നമായിരിക്കണം ആഹാരം എന്ന് ആയുര്‍വേദം പറയുന്നു. മധുരവും പുളിയും ഉപ്പും എരിവും കയ്പും ചവര്‍പ്പുമാണല്ലോ ആറു രസങ്ങള്‍. ഇതെല്ലാം വേണ്ടവിധം ചേര്‍ത്തിയതു തന്നെ ഒന്നാന്തരം സദ്യ.
ഒരു തരത്തില്‍ നോക്കിയാല്‍, മലയാളിയുടെ സദ്യ ഒന്നാന്തരം സമീകൃതാഹാരം തന്നെയാണ് തൂശനിലയിട്ട് കുത്തരിച്ചോറും സാമ്പാറും പിന്നെ, അവിയല്‍, എരിശ്ശേരി, കാളന്‍, ഓലന്‍, പച്ചടി, കിച്ചടി, തോരന്‍, നാരങ്ങാക്കറി, പുളിയിഞ്ചി, വറുത്തുപ്പേരി, പപ്പടം, പഴം, പ്രഥമന്‍.....എല്ലാം കൂടിയായാല്‍ സദ്യ കുശാല്‍.
സദ്യയിലെ പ്രധാനി ചോറു തന്നെ. അതും കുത്തരിച്ചോറ്. തവിട് അധികം പോയിട്ടില്ലാത്ത കുത്തരികൊണ്ടുള്ള ചോറ്. ശരീരത്തിനു വേണ്ട കാര്‍ബോ ഹൈഡ്രേറ്റ് അരിയില്‍ വേണ്ടുവോളം ഉണ്ട്. തവിടിന്റെ അംശത്തില്‍ വിറ്റമിന്‍ ബി ധാരാളം.
പ്രതിദിനം 12 മില്ലിഗ്രാം വരെ വിറ്റമിന്‍ ബി ശരീരത്തിനാവശ്യമുണ്ടെന്ന കാര്യം ഓര്‍ക്കണം. സദ്യയില്‍ പ്രധാനമായി ഉപയോഗിക്കുന്ന തവിടു കളയാത്ത കുത്തരിച്ചോറില്‍ നിന്നു കാര്‍ബോഹൈഡ്രേറ്റും വിറ്റാമിന്‍ ബി കോപ്ലക്‌സും കിട്ടുന്നു. ചോറിന് ഉപദംശമായി നെയ്യും ഉണ്ടാകും.
അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സാമ്പാറിലൂടെ ശരീരത്തിലെത്തും. അതുപോലെ, ഏതു പച്ചക്കറിയും നീളത്തില്‍ മുറിച്ചിട്ട് ഉണ്ടാക്കാവുന്ന കറിയാണ് അവിയല്‍. പച്ചക്കറികളിലൂടെ പല തരം വിറ്റമിനുകള്‍ ശരീരത്തിനു കിട്ടും.
പയര്‍, പരിപ്പ്, കടല എന്നിവയും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന എരിശ്ശേരിയാണ് അടുത്ത പ്രധാന വിഭവം. പയറിലൂടെയും പരിപ്പിലൂടെയും കടലയിലൂടെയുമെല്ലാം പ്രോട്ടീന്‍ ധാരാളം ശരീരത്തിനു ലഭിക്കും.
കാബേജോ ഇലക്കറികളോ ചേര്‍ത്തുണ്ടാക്കുന്ന തോരനിലൂടെ വിറ്റമിന്‍ എ വേണ്ടത്ര കിട്ടുന്നു. ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ അംശവും ഇലക്കറികളിലൂടെ കിട്ടും. മാമ്പഴപ്പുളിശേരിക്ക് ഉപയോഗിക്കുന്ന മാമ്പഴവും നമുക്കു തരുന്നത് വിറ്റമിന്‍ എ തന്നെ. കാളന്‍, ഓലന്‍, പച്ചടി, കിച്ചടി എന്നിവയിലൂടെയെല്ലാമായി കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കായ, ചേന, പച്ചമാങ്ങ, നാളികേരം തുടങ്ങിയവ അകത്തെത്തും. ഇതെല്ലാം സമീകൃതാഹാരത്തിനു വേണ്ട വിഭവങ്ങള്‍ തന്നെ.
പരിപ്പുപ്രഥമനോ ചക്കപ്രഥമനോ അടപ്രഥമനോ പാല്‍പ്പായസമോ എന്തുമാകട്ടെ, സദ്യവട്ടങ്ങളില്‍ മധുരവും വേണ്ടുവോളം വേണം. ഇഞ്ചിയും പുളിയും ധാരാളം ചേര്‍ത്തുള്ള പുളിയിഞ്ചി ദഹനത്തെ സഹായിക്കും. മോരും ദഹനത്തെ സഹായിക്കുന്നു.
കുരുമുളകും തക്കാളിയും വെളുത്തുള്ളിയും കായം, ജീരകം, മല്ലി തുടങ്ങിയവും ചേര്‍ത്തുള്ള രസം വിഭവങ്ങള്‍ക്കിടയിലെ ഏറ്റവും നല്ല ഔഷധക്കൂട്ടാണ്. വയറിന്റെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ രസം ഒന്നു മാത്രം മതി.
സാമ്പാറും രസവും ഹെൽത്ത് ഡ്രിങ്ക് എന്ന ഗണത്തിലാണ് ആര്യോഗ്യ ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്.
മത്സ്യവും മാംസവും മലയാളിയുടെ പരമ്പരാഗത സദ്യകളില്‍ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിലും പച്ചക്കറികളില്‍ നിന്നും പാലുല്‍പ്പന്നങ്ങളില്‍ നിന്നും മറ്റുമായി അതിന്റെ കുറവു നികത്താന്‍ പഴമക്കാര്‍ മനസ്സു വച്ചിട്ടുണ്ട്.
സദ്യവട്ടങ്ങളില്‍ എല്ലാം കൂടി ചേരുമ്പോഴേ നല്ല സമീകൃതാഹാരമാകുകയുള്ളൂ. ചോറു മാത്രം ധാരാളം കഴിച്ചാല്‍ അതിന്റെ പ്രശ്നങ്ങളുണ്ടാകും. പ്രഥമന്‍ മാത്രം കഴിച്ചിരുന്നാല്‍ അതിന്റെ പ്രശ്നങ്ങളും. സദ്യയിലെ ഓരോ വിഭവവും പരസ്പരപൂരകമാണ്.
എല്ലാം കൂടി നോക്കിയാല്‍ മലയാളിയുടെ സദ്യവട്ടങ്ങള്‍ പണ്ടുള്ളവര്‍ വെറുതെ തട്ടിക്കൂട്ടിയതല്ലെന്നു വ്യക്‌തം. ശരീരത്തെ അറിഞ്ഞ്, ദഹന വ്യവസ്ഥകളെ മനസ്സിലാക്കി, തലമുറയുടെ ആരോഗ്യത്തിനു വേണ്ടി ത്തന്നെ ഉണ്ടാക്കിയതാണു നമ്മുടെ സദ്യകളും.
ഇതിനൊക്കെ പുറമെ ഏറെ പ്രത്യേകത ഉള്ളതാണ് സദ്യ വിളമ്പുന്ന കഴുകിയെടുത്ത തൂശനില. സദ്യയ്ക്കു വിഭവങ്ങള്‍ വിളമ്പേണ്ടത് വാഴയുടെ, കഴുകിയെടുത്ത നാക്കിലയില്‍ തന്നെയാകണമെന്നു നിര്‍ബന്ധം. അധികം മുറ്റാത്ത തളിരിലയില്‍ ചൂടുചോറു വീഴുമ്പോല്‍ ഇലയില്‍ നിന്നു ചില വിറ്റാമിനുകളും, ഫ്ളാവനേയ്ഡുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും.
പുളിയും ഉപ്പും മറ്റും ചേര്‍ത്തിട്ടുള്ള വിഭവങ്ങള്‍ അലൂമിനിയത്തിന്റെയോ ഇരുമ്പിന്റെയോ ചെമ്പിന്റെയോ കാരീയത്തിന്റേയോ കലര്‍പ്പില്ലാതെ അകത്തെത്തുമെന്നതു തന്നെയാണ് ഇതിന്റെ പിന്നിലെ തത്വവും തൂശനിലയില്‍ സദ്യയുണ്ണുന്നതിന്റെ സവിശേഷതയും.
No comments:
Post a Comment