ഓം നമ:ശിവായ
🙏🙏🙏🙏🙏🙏🙏
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും
വേറൊല്ലോതും മൊഴിയുമോർക്കിൽ നീ (ദൈവദശകം )
ദേശ കാലത്തിന്റെ സുവ്യവസ്ഥിത അരങ്ങിൽ
സത്യത്തിന്റെ നൂതനാവിഷ്ക്കാര പ്രയാണത്തിന്റെ ഭാഗമായി പിറവികൾ
അനുസ്യൂതം സംഭവിക്കുന്നു.
പൂർവ്വ നിശ്ചയാനുസൃതം ഉളവാകുന്ന
താദാത്മ്യ ബോദ്ധ്യം ആവിഷ്ക്കാരനൃത്തത്തിന് അർത്ഥവും ചാരുതയും നൽക്കുന്നു. ഇല്ലെങ്കിൽ നിർദ്ദിഷ്ട തിരക്കഥകളും അഭിനയവൈവിധ്യങ്ങളും സംഭവഗതികളും അപ്രസക്തമായിപ്പോവും.
നവരസ സമന്വിത അഭിനയ മാമാങ്കത്തിൽ സന്തോഷ സന്താപങ്ങളും ഭയവും ക്രോധവും തുടങ്ങി വികാര-വിചാര വിഭവങ്ങൾ അനവധിയുണ്ടാവും.
അഭിനയ മികവിന്റെ ഭാഗമായിട്ടുള്ള വിപരീത വികാര വേലിയേറ്റങ്ങളെ അംഗീകരിക്കാനും തളരാതിരിക്കാനുമുള്ള കല വിവേകാർജ്ജിത വിശ്വാത്മബോധത്താൽ സ്വന്തമാക്കണം.
പിന്നെ നിരുപമ പ്രകടന വിസ്മയം തടവില്ലാതെ സംഭവിക്കും. അതാത് അരങ്ങുകൾക്കൊത്തവണ്ണം കഥാപാത്രങ്ങളെ പരമേശ്വരൻ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു.
കഥാതന്തുവും ജഗദ് പ്രഭു ഒരുക്കിയിട്ടുണ്ട്. തിരക്കഥ, സംഭാഷണം, അഭിനയിച്ചു ഫലിപ്പിക്കൽ ഈ ദൗത്യങ്ങൾ താദാത്മ്യ ചിന്തയാൽ സംഭൂതമായ വ്യക്തിത്വങ്ങൾക്ക് അനുവദിച്ച് നൽക്കപ്പെട്ടിരിക്കുന്നു.
ആസ്വാദകരായി പകർന്നാട്ടം നടത്തുന്നതും സത്യ വിഭൂതിയല്ലാതെ മറ്റൊന്നല്ല.
അഭിനയത്തികവിലും തിരക്കിലും പരമേശ്വരവിഭൂതിയാണിതെല്ലാമെന്നോർത്ത് സ്വാസ്ഥ്യം പുൽകാൻ ഇവിടെ അനുമതിയുണ്ട്.
അഥവാ അതു മറന്നു പോവുന്നതും ആവിഷ്ക്കാരലീലയുടെ ഭാഗം തന്നെയാവുന്നു. മോചനത്തിനുള്ള ത്വരയുണർന്നു തീവ്രതയാർജ്ജിക്കുമ്പോൾ ഈശ്വരമഹത്വം ഗുരുവായി പ്രകാശിച്ച് പാത കാണിച്ച് തരും, പാഥേയവും നൽകും.
ഈശ്വരപ്രസാദ സിദ്ധ്യർത്ഥം ജീവിതാഭിനയം തുടരാം. ജ്ഞാനാനന്ദാനുഗ്രഹം നുകരാൻ ത്വരയുണർന്നു കിട്ടും പ്രകാരം പ്രയോജനപ്പെടുത്താം
കാലത്തിന്റെ ഭാഷയിൽ തുടക്കവും ഒടുക്കവും ഉണ്ട്. എന്നാൽ കാല സാക്ഷിയുടെ ഉപാധി മാത്രമാണല്ലോ കാലം. കാലസാക്ഷിയുടെ തലത്തിൽ ആവിഷ്ക്കാരാവാച്യാനുഭൂതിയും ആസ്വാദനവും മാത്രമേ ഗണനീയമാവുന്നുള്ളൂ
നടരാജ ശിവാ
ഭുവനാധിപതേ
കലികല്മഷമൊക്കെയകറ്റിടണേ...
സുഖദായകമാ
പദപങ്കജമെൻ
തുണയായി ഭവിക്കണമാത്മസഖേ
ശിവശങ്കരനേ
മൃതിനാശകനേ
ഭയമുക്തി പകർന്നരുളീടണമേ
ഓം നമ:ശിവായ
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment