Saturday, 25 February 2017

എന്താണ് "കൊല്ലവര്‍ഷം" ?

എന്താണ് "കൊല്ലവര്‍ഷം" ?

ക്രിസ്തുവര്‍ഷവും ശകവര്‍ഷവും നമുക്ക് പരിചിതമാണെങ്കിലും കേരളീയരുടെ 'അബ്ദ'മായ കൊല്ലവര്‍ഷത്തെ സംബന്ധിച്ച്‌ മലയാളികളില്‍ നല്ലൊരു ശതമാനവും അജ്ഞരാണെന്നുള്ള വസ്തുത തികച്ചും ഖേദകരമാണ്.

കൊല്ലവര്‍ഷത്തിലെ കര്‍ക്കടകവും ചിങ്ങവും പിന്നെ മകരവും മാത്രമാണ് നിത്യജീവിതത്തില്‍ നാം കൂടുതല്‍ അറിയുന്നത്. കര്‍ക്കടകം രാമായണമാസമായതുകൊണ്ടും ചിങ്ങം പുതുവത്സരത്തെ ആനയിക്കുന്നതുകൊണ്ടും മകരമാസം ശബരിമല മണ്ഡലക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടും മാത്രം!

ഈ മാസങ്ങള്‍ കഴിഞ്ഞാല്‍ ഒരു ശരാശരി മലയാളിയോട് ഇപ്പോള്‍ ഏതു മലയാള മാസമാണെന്ന് അന്വേഷിച്ചാല്‍ അറിയില്ലെന്ന് കൈമലര്‍ത്തുകയേ ഉള്ളൂ. ആ സ്ഥിതിക്ക് മലയാളം തീയതിയുടെ കാര്യം പറയേണ്ടതുമില്ലല്ലോ.

ക്ഷേത്രങ്ങളില്‍ മാത്രമാണിപ്പോഴും കൊല്ലവര്‍ഷാടിസ്ഥാനത്തില്‍ കണക്കെഴുത്തും നാള്‍വഴി- പേരേട് മറ്റും നിലവിലുള്ളത്. മലയാള പത്രങ്ങളില്‍ മലയാള മാസവും തീയതിയും പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും അത് എത്ര പേര്‍ ശ്രദ്ധിക്കാറുണ്ടെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

കൊല്ലവര്‍ഷത്തിന്‍റെ ഉത്ഭവം, മറ്റു വിശേഷങ്ങള്‍, ഇത്യാദികളിലേക്കുള്ള ഒരെത്തിനോട്ടമാണീ ലേഖനം.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മ, ഏ.ഡി. 825-ല്‍ ഭരണനിര്‍വ്വഹണത്തിന്‍റെ ഭാഗമായി കൊല്ലത്ത് എഴുന്നള്ളുകയുണ്ടായി.

തദവസരത്തില്‍ അക്കാലത്തെ വിദ്വാന്മാരെയെല്ലാം മഹാരാജാവ് ക്ഷണിച്ചുവരുത്തുകയും ഒരു പുതിയ 'അബ്ദം' (വര്‍ഷം) ആരംഭിക്കുന്നതിനെക്കുറിച്ച്‌ അവരുമായി കൂടിയാലോചിക്കുകയും ചെയ്തു. അവരുടെയെല്ലാം പ്രയത്നഫലമായി സൂര്യന്‍റെ ഗതിനോക്കി ഗണിച്ച്‌ ഒരു പുതുവര്‍ഷം സമാരംഭിച്ചു. അതാണ് 'കൊല്ലവര്‍ഷം.'

ഇതേ കാലഘട്ടത്തിലാണ് ജ്ഞാനപീഠാരോഹിതനായ ജഗദ്ഗുരു ശ്രീശങ്കരാചാര്യര്‍ അദ്വൈതമതം സ്ഥാപിച്ചത്. ഇതിനെ അനുസ്മരിക്കാനാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ക്രിസ്ത്വബ്ദത്തിലെ മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം സ്ഥിരമാണ്. അധിവര്‍ഷത്തിലെ ഫെബ്രുവരിമാസം മാത്രമാണ് ഇതിനൊരുപവാദം. (അധിവര്‍ഷത്തില്‍ ഫെബ്രുവരിക്ക് 28-ന് പകരം 29 ദിവസങ്ങളാണ്.) എന്നാല്‍ കൊല്ലവര്‍ഷത്തെ സംബന്ധിച്ചാകട്ടെ, ഓരോ വര്‍ഷവും ഓരോ മാസത്തിലേയും ദിവസങ്ങളുടെ എണ്ണം മിക്കവാറും വ്യത്യസ്തമായിരിക്കും. രണ്ടു മാസങ്ങളില്‍ 29 ദിവസം വീതവും ഒരു മാസം 32 ദിവസവും ചില വര്‍ഷങ്ങളില്‍ 366 ദിവസങ്ങളും വരാറുണ്ട്.

ഇതിന് മുഖ്യകാരണം; സൂര്യന്‍റെ ഗതിയെ അടിസ്ഥാനമാക്കിയാണ്, കൊല്ലവര്‍ഷം ഗണിക്കപ്പെടുന്നത് എന്നതിനാലാണ്. ഇത് മനസ്സിലാക്കാന്‍ സ്വല്പം ജ്യോതിഷത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു.

സൗരയൂഥത്തില്‍ എട്ടു ഗ്രഹങ്ങളുണ്ടെന്നറിയാമല്ലോ. സൂര്യന്‍ ഒരു നക്ഷത്രമാണെങ്കിലും ഭാരതീയ ജ്യോതിഷപ്രകാരം അതൊരു ഗ്രഹമാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ഒരു ഗ്രഹമാണ്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ സപ്തഗ്രഹങ്ങള്‍ക്കാണ് ജ്യോതിഷത്തില്‍ പ്രാമുഖ്യം.

നമ്മുടെ ചുറ്റുമുള്ള ദിക്കുകളെ പ്രായോഗിക കാരണങ്ങളാല്‍ ഒരു സമചതുരത്തില്‍ 12 ഖണ്ഡ/ഭാഗങ്ങളായി പ്രതിനിധാനം ചെയ്തിരിക്കുന്നു. ഈ സമചതുരം രാശിചക്രമെന്നും ഖണ്ഡങ്ങള്‍
രാശികളെന്നും അറിയപ്പെടുന്നു. ഈ ഖണ്ഡങ്ങള്‍ക്ക് മലയാള മാസങ്ങളുടെ പേരുകള്‍ തന്നെയാണ് നല്‍കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ രാശിചക്രം ആരംഭിക്കുന്നതാകട്ടെ, പകലും രാത്രിയും തുല്യമായ വസന്ത വിഷുവിനെ അടിസ്ഥാനമാക്കി മേടരാശിയിലും അവസാനിക്കുന്നത് മീനരാശിയിലും ആണെന്ന് മാത്രം. സൗകര്യത്തിനായി രാശിചക്രത്തിന്‍റെ ഒരു മാതൃക ചുവടെ കൊടുത്തിരിക്കുന്നു.

ഏകദേശം 30 ദിവസം കൊണ്ടാണ് സൂര്യന്‍ ഒരു രാശി കടക്കുന്നത്. പക്ഷേ, ചില വര്‍ഷങ്ങളില്‍ ഒരു രാശി കടക്കാന്‍ കൂടുതലോ, കുറവോ ദിവസങ്ങള്‍ വേണ്ടിവരും. അതു കാരണമാണ് മലയാള മാസങ്ങളുടെ ദിവസങ്ങളുടെ എണ്ണത്തില്‍ ചില വര്‍ഷങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്.

ഓരോ മാസത്തിനും നിശ്ചിത ദിവസങ്ങളുള്ള ഫെബ്രുവരി ഒഴികെ- ആംഗലേയ രീതിയേക്കാള്‍ വളരെയധികം ശാസ്ത്രീയമാണ് ഈ സന്പ്രദായമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം.

സൂര്യനെപ്പോലെ ചന്ദ്രനും രാശിചക്രത്തിലൂടെ ഭ്രമണം ചെയ്യുന്നുണ്ട്. 27 ദിവസംകൊണ്ട് ചന്ദ്രന്‍ ഈ സഞ്ചാരം പൂര്‍ത്തിയാക്കുന്നു. ചന്ദ്രന്‍ ഓരോ നാളിലൂടെയും സഞ്ചരിക്കുന്ന സമയത്തിനാണ് ആ നാള്‍ അഥവാ ആ നക്ഷത്രം എന്നു പറയുന്നത്.

ഒരാളുടെ ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രം, അയാളുടെ ജന്മ നക്ഷത്രമാണ്. ഏതെങ്കിലും സമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിക്ക് ആ സമയത്തെ 'കൂറ്' എന്നു പറയുന്നു. ചന്ദ്രന്‍ ഒരു രാശി കടക്കുന്പോള്‍ 2 1/4 നക്ഷത്രവും കടക്കുന്നു.

ഇതെങ്ങനെയെന്ന് നോക്കാം. അശ്വതി, ഭരണി, കാര്‍ത്തിക എന്നിങ്ങനെ രേവതിവരെ 27 നക്ഷത്രങ്ങളുണ്ടല്ലോ 12 രാശികളുമുണ്ട്. 27 ഗ്ഗ ഭാഗം 12 = 2 1/4.

ഇപ്രകാരം മേടക്കൂറില്‍ അശ്വതി, ഭരണി, കാര്‍ത്തികയുടെ 1/4 ഭാഗം, ഇടവക്കൂറില്‍ കാര്‍ത്തികയുടെ ബാക്കി 3/4 ഭാഗവും രോഹിണി, മകയിരത്തിന്‍റെ 1/2 ഭാഗം എന്നിങ്ങനെ മീനക്കൂറില്‍ പൂരൂരുട്ടാതിയുടെ 1/4, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും ഉള്‍പ്പെടുന്നു. ഓരോ കൂറിനും ഓരോ സ്വരൂപവും (അടയാളം) ഉണ്ട്.

മലയാളത്തിലെ ഒന്നാം മാസമായ ചിങ്ങത്തില്‍ മഴ പൊതുവെ കുറവാണ്. മലയാളികളുടെ ദേശീയോത്സവമായ 'തിരുവോണം' ഈ മാസത്തിലാണ് ആഘോഷിക്കുന്നത്. കൊയ്ത്തു കഴിഞ്ഞ് പത്തായമെല്ലാം നിറഞ്ഞിരിക്കുന്ന സമയമായിരുന്നു മുന്പൊക്കെ തിരുവോണക്കാലം.

2. കന്നി:
ഒരു കൈയില്‍ തീയും മറുകൈയില്‍ നെല്‍ക്കതിരുമേന്തി തോണിയിലിരിക്കുന്ന കന്യകയാണ് സ്വരൂപം.
കന്നിക്കൂറ്: ഉത്രത്തില്‍ 3/4 + അത്തം + ചിത്തിര 1/2. ഇവിടെ ചന്ദ്രന്‍ നില്‍ക്കുന്ന വേള.
കന്നിക്ക് ആദ്യത്തേതെന്നും അര്‍ത്ഥമുണ്ട്.
കന്നി അയ്യപ്പന്‍: ആദ്യമായി ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തന്‍.
കന്നിക്കെട്ട്: അയ്യപ്പ ദര്‍ശനാര്‍ത്ഥം ആദ്യമായി മല ചവിട്ടുന്ന കന്നി അയ്യപ്പന്‍റെ ഇരുമുടിക്കെട്ട്.
കന്നിപ്പേറ്: കടിഞ്ഞൂല്‍/ആദ്യത്തെ പ്രസവം.
കന്നിക്കാല്‍: വീടു പണിക്കും വിവാഹ പന്തലിനും ആദ്യം നാട്ടുന്ന കാല്‍.
കന്നിമൂലകോണ്: തെക്കു- പടിഞ്ഞാറേ മൂല/കോണ്‍.
കന്നിമാസത്തിലെ വെയിലിന് ചൂട് കൂടുതലാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.

3. തുലാം:
സ്വരൂപം. തുലാസ് (ത്രാസ്) പിടിച്ചിരിക്കുന്ന പുരുഷന്‍. രാശിചക്രത്തില്‍ ഏഴാം സ്ഥാനം.
തുലാക്കൂറ്: ചിത്തിര 1/2 + ചോതി + വിശാഖം 3/4.
ചന്ദ്രന്‍ തുലാരാശിയില്‍ നില്‍ക്കുന്ന സമയം.
തുലാപ്പത്ത്: തുലാമാസത്തിലെ പത്താംനാള്‍. ഒരു വിശേഷ ദിവസം. ഇതു കഴിഞ്ഞാല്‍ മഴ കാണത്തില്ലെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
തുലാവര്‍ഷം: തുലാമാസത്തിലെ കാലവര്‍ഷം.
നോര്‍ത്ത്- ഈസ്റ്റ് മണ്‍സൂണ്‍.
തുലാദാനം: തുലാപുരുഷദാനം.
തുലാപുരുഷദാനം: പതിനാറ് മഹാദാനങ്ങളിലൊന്ന്.
തന്‍റെ തൂക്കത്തിനൊപ്പം വിലകൂടിയ ഏതെങ്കിലും പദാര്‍ത്ഥം- ദാതാവിന്‍റെ ഹിതം/പ്രാപ്തി അനുസരിച്ചുള്ളത്- ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യല്‍.

4. വൃശ്ചികം:
സ്വരൂപം: തേള്‍.
മേടരാശി തൊട്ട് എട്ടാംരാശി.
വൃശ്ചികക്കൂറ്: വിശാഖം 1/4 + അനിഴം + തൃക്കേട്ട.
വൃശ്ചികരാശിയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന സമയം.

5. ധനു:
അരയ്ക്കുതാഴെ കുതിരയുടെ ശരീരവും അതിനുമുകളില്‍ കൈയില്‍ വില്ലോടുകൂടിയ അന്പുകുലച്ച പുരുഷരൂപമാണ് സ്വരൂപം.
രാശിചക്രത്തില്‍ ഒന്പതാം സ്ഥാനം.
ധനുക്കൂറ്: മൂലം + പൂരാടം + ഉത്രാടം 1/4.
ധനുര്‍വൃക്ഷം: മുള.
ധനുര്‍വേദം: യജുര്‍വേദത്തിന്‍റെ ഉപവേദം.
ആയോധന/ആയുധശാസ്ത്രം.

6. മകരം:
മുഖത്തിന് മാനിന്‍റെ രൂപമുള്ള മകര മത്സ്യമാണ് സ്വരൂപം.
മകരക്കൂറ്: ഉത്രാടം 3/4 + തിരുവോണം ഗ്ഗ+ അവിട്ടം 1/2.
മകരസംക്രാന്തി: സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരരാശിയില്‍ കടക്കുന്ന സമയം.
മകരവിളക്ക്: ശബരിമല അയ്യപ്പസന്നിധാനത്തില്‍ മകരസംക്രമ ദിവസം നടക്കുന്ന മഹോത്സവം.
മകരമത്സ്യം: തിമിംഗലം.
മകരമാസം തണുപ്പുകാലമാണ്.
മരംകോച്ചുന്ന മകരമഞ്ഞില്‍....

7. കുംഭം:
രിക്തകുംഭം (ശൂന്യമായ കുടം) തോളിലേന്തി നില്‍ക്കുന്ന പുരുഷനാണ് സ്വരൂപം.
പതിനൊന്നാം രാശി.
കുംഭക്കൂറ്: അവിട്ടം 1/2 + ചതയം + പൂരൂരുട്ടാതി 3/4 ഇവയിലേതെങ്കിലും ഭാഗത്ത് ചന്ദ്രന്‍ നില്‍ക്കുന്ന വേള.
ചേന നടേണ്ടത് കുംഭമാസത്തിലാണെന്ന് പഴമക്കാര്‍ പറയുന്നു. ''കുംഭത്തില്‍ നട്ടാല്‍ കുടത്തോളം, മീനത്തിലായാല്‍ മീന്‍കണ്ണിനോളം'' എന്നൊരു ചൊല്ലുതന്നെയുണ്ട്.

8 മീനം: സ്വരൂപം. അന്യോന്യം തലതിരിഞ്ഞു കിടക്കുന്ന രണ്ടു മത്സ്യങ്ങള്‍. പന്ത്രണ്ടാമത്തെ രാശി.
മീനക്കൂറ് : പൂരൂരുട്ടാതി 1/4 + ഉത്രട്ടാതി ഗ്ഗ+ രേവതി.
മീനക്കോണ്‍: വടക്കു- കിഴക്കേ കോണ്‍.

9. മേടം: മേഷം (കോലാട്) ആണ് സ്വരൂപം.
രാശിചക്രത്തിലെ ആദ്യരാശി.
മേടക്കൂറ് അശ്വതി + ഭരണി + കാര്‍ത്തിക 1/4.
മേടപ്പത്ത്: മേടമാസത്തിലെ പത്താംനാള്‍. (വിശേഷം)
സൂര്യന്‍ തലയ്ക്കു നേരെ- അത്യുച്ചന്‍- വരുന്ന സമയം ഗ്ഗലൂൗശിീഃ സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന വേള.
മേടവിഷു: മേടം ഒന്നാം തീയതി. വിഷു സംക്രാന്തി. ഒരു വിശേഷദിവസം/ഉത്സവം.

10.എടവം:
വൃഷഭം (കാള) ആണ് സ്വരൂപം.
എടവക്കൂറ്: കാര്‍ത്തിക 3/4 + രോഹിണി + മകയിരം 1/2.
രണ്ടാമത്തെ രാശി.
ഇടവപ്പാതി: സൗത്ത്-വെസ്റ്റ് മണ്‍സൂണ്‍. ഇടവമാസം പകുതിയോടുകൂടി കേരളത്തില്‍ അനുഭവവേദ്യമാകുന്ന കാലവര്‍ഷം. ''ഇടവപ്പാതി ഇടങ്ങഴി വെളളം'' ഈ കാലവര്‍ഷത്തിന്‍റെ കാഠിന്യത്തെ അനുസ്മരിപ്പിക്കുന്നു.

11. മിഥുനം:
സ്വരൂപം: ഗദയേന്തി നില്‍ക്കുന്ന യുവാവും വീണാധാരിണിയായ യുവതിയും.
മൂന്നാം രാശി.
മിഥുനക്കൂറ്: മകയിരം 1/2 + തിരുവാതിര + പുണര്‍തം 3/4
മിഥുനമൂല: തെക്കു- കിഴക്കേമൂല.

12. കര്‍ക്കടകം:
കര്‍ക്കിടകം എന്ന് പാഠഭേദം.
കൊല്ലവര്‍ഷത്തിലെ അവസാന മാസം.
കര്‍ക്കടകരാശി: പുണര്‍തം 1/4 + പൂയം + ആയില്യം.
കര്‍ക്കടക സംക്രമം: മിഥുനരാശിയില്‍ നിന്നും കര്‍ക്കടകരാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന സമയം.
കര്‍ക്കടകവാവ്: കര്‍ക്കടകമാസത്തിലെ അമാവാസി (കറുത്തവാവ്) പ്രിതൃതര്‍പ്പണത്തിന് ഉത്തമം.
കര്‍ക്കടകശീവേലി: ഉത്തരായണത്തിന്‍റെ അവസാനത്തില്‍/കര്‍ക്കടക സംക്രാന്തിയില്‍ തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീ ബലി.

ക്രിസ്തുവര്‍ഷം ഇക്കൊല്ലം എത്രാമത്തെ ആണ്ടാണെന്നറിയാമെങ്കില്‍ നടപ്പുകൊല്ലവര്‍ഷം എത്രയെന്ന് കണ്ടെത്താം. ക്രിസ്ത്വബ്ദം ഇപ്പോള്‍ 2017 ആണല്ലോ. അതില്‍നിന്നും 825 കുറച്ചാല്‍ നിലവിലെ കൊല്ലവര്‍ഷം ലഭിക്കും. (2017- 825= 1192) ഇപ്പോഴത്തെ കൊല്ലവര്‍ഷം 1192ആണ്.

ഇപ്പോഴത്തെ കലിയുഗ വര്‍ഷവും ഇതുപോലെ കണ്ടെത്താം. 1192ആണല്ലോ ഇപ്പോഴത്തെ കൊല്ലവര്‍ഷം. അതിന്‍റെ കൂടെ 3926 കൂട്ടിയാല്‍ (3926 +1192 = 5118) ലഭിക്കുന്ന 5118ആണ് നിലവിലെ കലിയുഗവര്‍ഷം.

കൊല്ലവര്‍ഷം ആരംഭിച്ചപ്പോള്‍ ക്രിസ്തുവര്‍ഷം 825 ഉം കലിയുഗവര്‍ഷം 3926 ഉം ആയിരുന്നതുകൊണ്ടാണ് ഇപ്രകാരം കണ്ടെത്താന്‍ സാധിക്കുന്നത്.

No comments:

Post a Comment