ഒന്നുകിൽ സത്യകാമ ജാബാലൻ പശുക്കളെ മേയ്ക്കാൻ പോയ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക
അല്ലെങ്കിൽ സിറിയയിൽ ആട് മേയ്ക്കാൻ പോകാൻ
അവരെ അനുവദിക്കുക
യേശുക്രിസ്തു ആണെങ്കിലും ആൽക്കെമിസ്റ്റിലെ സാന്റിയാഗോ ആണെങ്കിലും പ്ലാറ്റോ ആണെങ്കിലും റഷ്യയിലെ അജ്ഞാതനായ സാധകൻ ആണെങ്കിലും 'ആട്' മേയ്ക്കൽ കടന്നുവരുന്നത് ആത്മാന്വേക്ഷണ ത്വരയുടെ പ്രതീകമായാണ്..... അത് , ഭൂതദയ,ഭക്തി,ശ്രദ്ധ തുടങ്ങിയവയായ് പരിണമിക്കേണ്ടവർക്ക് , ഒരു മുറിയ്ക്കുള്ളിലെ ചെടി സൂര്യനെ എന്നപോലെ ഉത്തരം തേടും.. അതിനു ആശ്വാസം കിട്ടുന്ന വാക്കുകൾ എതു ഗ്രന്ഥത്തിൽ കാണും എന്നു കരുതുന്നുവോ അങ്ങോട്ട് തിരിയും ... അവിടെ ശരി തെറ്റുകൾ ഇല്ല .....അമ്മയ്ക്കും അച്ഛനും വരെ മനസ്സു കൊണ്ടങ്കിലും പിണ്ഡം വെച്ചാണ് ആ യാത്ര ..... മകന്റെ മുഖം കാണാതെ കൊട്ടാരത്തിൽ നിന്നും ഇറങ്ങി നടന്ന സിദ്ധാർഥ(ബുദ്ധ)നെ പോലെ….
മക്കൾക്കു ലാപ്ടോപ്പും മൊബൈലും പാഠപുസ്തങ്ങളും ആയിരം കോച്ചിങ് ക്ലാസ്സുകളും മാസത്തിൽ ഒരു KFC -ഫാമിലി ഔട്ടിങ്ങും മാത്രം മതി അവർക്കുള്ളത് എല്ലാമായി എന്ന മൂഢവിശ്വാസമാണ് ‘ബ്രഹ്മജിജ്ഞാസ’ വെറും തമാശ വാക്കായി കണ്ടു എഴുതി തള്ളാൻ നമ്മൾക്ക് കഴിയുന്നത്.
പൈങ്കിളി പ്രണയം മാത്രം സംസാരിക്കുന്ന, ചിന്തിക്കുന്ന , ലോകത്താണ് ഈ ‘ആടുമേയ്ക്കലും സംഭവിക്കുന്നത് എന്നത് കൊണ്ട് മാത്രം അത് അങ്ങനെ ആകണം എന്നില്ല ഉള്ളിൽ എവിടേയോ മുള പൊട്ടിയ ചില തത്ത്വദർശനങ്ങൾ, അകാരണമായ ദുഃഖം, സമസ്യകൾ ,ഏകാന്തത ,ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ, ഇതെല്ലാം ശ്വാസം മുട്ടിക്കുമ്പോൾ ,-ജനിച്ചത് ഭാരതത്തിൽ ആയതു കൊണ്ട് ഈ ചിന്തകൾ മനസ്സിനെ മഥിക്കുമെന്നു ഉറപ്പു ... ആശ്വാസത്തിനായി അപ്പോൾ കയ്യിൽ കിട്ടുന്ന പ്രത്യയശാസ്ത്രം ആണ് ആകെയുള്ള തുറുപ്പു ചീട്ടു,.. ..അതിനെ ഉപാധികൾ ഇല്ലാതെ അംഗീകരിക്കേണ്ടി വരുന്നതും അനുസരിക്കേണ്ടിവരുന്നതും ഗുരുവാക്യവും ഗുരുശുശ്രൂഷയും അന്യമാവുന്ന ഒരു സമൂഹത്തിനു മാത്രമേ തള്ളിക്കളയാൻ ആവൂ.
മാതാപിതാക്കൾ വീട്ടാത്ത ഋഷിഋണത്തിന്റെ ഇരകൾ ആണ് ഈ കുട്ടികൾ, അല്ലാതെ അവർ പ്രതികൾ അല്ല
സ്വന്തം അച്ഛനോട് താൻ ആരാധിക്കുന്ന ദൈവത്തെ വിളിക്കാൻ പ്രേരിപ്പിക്കുന്നത് പ്രഹ്ലാദൻ ആണ് എന്നു ഇവിടെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് രക്ഷിതാക്കൾ മക്കൾക്ക് ഈശ്വരനെ പരിചയപ്പെടുത്തിയില്ലങ്കിൽ മക്കൾ 'പരിചയപ്പെട്ട' ഈശ്വരനെ രക്ഷിക്കാളെക്കൊണ്ട് വിളിപ്പിക്കും എന്നു പറയാൻ മാത്രം ആണ്
മരണം നടമാടുന്ന സിറിയയിലേക്ക് പോകാൻ ഭയമില്ലാതാക്കുന്നതു പ്രണയം മാത്രം ആവുമെന്ന് നമ്മൾ എങ്ങനെ നിശ്ചയിച്ചു ....എന്നെക്കൊണ്ടു അവിടെ എന്തു ചെയ്യാൻ കഴിയും എന്നാലോചിച്ചു മൃത്യുദേവനെ യമലോകത്തു ചെന്ന് നേരിൽ കാണുന്ന നചികേതസ്സിനെ അറിയാത്തതു കൊണ്ടാണ്.
ഇവരുടെ എല്ലാം പ്രശനം- വികലമായ പ്രണയമോ ഭീഷണിപ്പെടുത്താലോ മറ്റു നുറുക്ക് വിദ്യകളോ അഥവാ ബ്രഹ്മവലോകന തൃഷ്ണ തന്നെയോ ആവട്ടെ
ഇതിനെല്ലാം പരിഹാരം നമ്മുടെ ശാസ്ത്രങ്ങൾ ആധ്യാത്മിക ഗ്രന്ഥങ്ങൾ, നമ്മുടെ ഈ പുണ്യഭൂമിയുടെ മഹത്വം എല്ലാം ഇവർക്ക് പരിചയപ്പെടുത്തികൊടുക്കുക എന്നുള്ളത് മാത്രാമാണ്. അചഞ്ചലമായ ആത്മവിശ്വാസവും ഉൾക്കരുത്തും ഉള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ആഴ്ചയിൽ ഒരു മണിക്കൂർ അമൃതബാലകേന്ദ്രത്തിലോ , ചിന്മയ ബാലവിഹാറിലോ, ബാലഗോകുലത്തിലോ , സായി ബാലവികാസിലോ .......പോലും പറഞ്ഞയക്കാൻ സമയ൦ ഇല്ലാതെ കുട്ടികളുടെ മസ്തിഷ്കം 'ഇൻഫൊർമേഷൻ' കൊണ്ട് നിറയ്ക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളോട് , മനുഷ്യർ ആണെന്ന് പോലും നോക്കാതെ നിങ്ങൾ കുത്തി നിറയ്ക്കുന്ന ഈ ഡാറ്റ മൂലം ഹാങ് ഒവാറായി കിടക്കുന്ന മക്കൾ ഉണ്ടല്ലോ; ആ സിസ്റ്റം ക്ളീൻ ചെയ്തു ചെയ്തു തങ്ങൾക്കു ആവശ്യമുള്ള രീതിയിൽ റീ പ്രോഗാം ചെയ്യാൻ പണി അറിയുന്നവർക്ക് കുറച്ചു മണിക്കൂറുകൾ മതി.അച്ഛന്റെ മടിയിൽ ഇരുന്നു കൊഞ്ചുന്ന എഴാ൦ക്ലാസ് കുട്ടിയിൽ നിന്നും കോടതിയിലെ കൂട്ടിൽ നിന്ന് അച്ഛന്മമ്മരോടൊപ്പം തനിക്കു പോകേണ്ട എന്നു പറയുന്ന 18 വയസ്സ് തികഞ്ഞ മുതിർന്ന വ്യക്തിയിലേക്ക് ഒരു അഞ്ചു വര്ഷം മാത്രമേ അകലമുള്ളൂ എന്നു പലപ്പോഴു൦ നാം മറന്നു പോകുന്നു.
അതുകൊണ്ടു ഒന്നുകിൽ സത്യകാമ ജാബാലൻ പശുക്കളെ മേയ്ക്കാൻ പോയ കഥ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക
No comments:
Post a Comment