ശ്രവണം-മനനം-നിദിദ്യാസനം
ആത്മീയമാർഗ്ഗത്തിൽ അത്യാവശ്യം വേണ്ടുന്ന ഒരേ ചങ്ങലയിലെ മൂന്നു കണ്ണികൾ ആണ് ശ്രവണം, മനനം, നിദിദ്യാസനം. ഇവ ഒരിക്കലും വിട്ടുപോവാതെ പരസ്പരം ഒട്ടിച്ചേർക്കപ്പെടുമ്പോൾ തീർച്ചയായും എത്തേണ്ടിടത്ത് എത്തുകതന്നെചെയ്യും.
സത്യശ്രവണം
പരമസത്യത്തിലേക്കുള്ള ഒരാളുടെ യാത്ര തരപ്പെടുത്തുന്നതും സുഗമമാക്കുന്നതുമൊക്കെ പരമേശ്വരനായ ആ സത്യംതന്നെയെന്നറിയുക. എല്ലാറ്റിലും മുഖ്യം സത്യമറിഞ്ഞ ആചാര്യനിൽനിന്നുള്ള ശ്രവണമാകുന്നു; ഇതിനു സത്സംഗം എന്നു പേര്. സത്തുക്കളുമായുള്ള സംഗം ആണ് സത്സംഗം. നിങ്ങളുടെ ശ്രവണത്തിനു വേണ്ടത് പക്വത; പക്വത കൈവരുന്നത് നമ്മിലെ "വേണ്ടാത്തതുകൾ" (അനാവശ്യമായവ) പോകുമ്പോഴാണ്. ഇത് ഒരു ശുദ്ധീകരണപ്രക്രിയയാണ്. ഇതാവട്ടെ, ഈശ്വരഭജനംകൊണ്ടും, കീർത്തനംകൊണ്ടും, സത്ഗ്രന്ഥ പാരായണംകൊണ്ടുമൊക്കെ ഉണ്ടാവുന്നു.
ഇങ്ങനെ പടിപടിയായി ഒരു പക്വത കൈവന്നുകഴിഞ്ഞാൽ ആ സത്യംതന്നെ ഒരുവനെ സത്യത്തിലേക്ക് കൂട്ടിക്കൊണ്ടുചെല്ലുന്നു; ഇതിന്റെ ആദ്യപടിയാണ് നിങ്ങളെ സത്സംഗവേദിയിലെത്തിക്കുക എന്നത്. അത് ചെയ്യുന്നയാളുടെ ശ്രമമല്ല; മറിച്ച് ആ മഹേശ്വരശക്തിയുടെ ഇഷ്ടംതന്നെയാണ്. അതിനാൽ ഒരു സത്സംഗവേദിയിലെത്തുമ്പോൾ നിങ്ങൾ ആത്മീയയാത്ര ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നറിയുക.
ശ്രവണത്തിലൂടെ, സത്യത്തിൽ നിങ്ങൾ നിങ്ങളുടെ മനസ്സിനെ പ്രവർത്തിപ്പിക്കുന്നേയില്ല; വെറുതെ കേട്ടുകൊണ്ടിരിക്കുകമാത്രമാണു ചെയ്യുന്നത്. ഇതു നിങ്ങളുടെ ചിന്തകളെ കുറയ്ക്കുന്നു; വിഷമതകൾക്കു കാരണമായ മനസ്സിന്റെ പുറത്തേക്കുള്ള അലച്ചിലുകളെ നിർത്തുന്നു. പുറമേക്ക് പായുന്ന മനസ്സ് നാമറിയാതെത്തന്നെ അന്തർമുഖമായിത്തീരുന്നു. സത്യത്തിൽ പതിയെപ്പതിയെ അതിന്റെ ചിന്തിക്കാനുള്ള ശക്തി നശിച്ചുപോകുന്നു. നിരന്തരശ്രവണത്തിലൂടെ, നിങ്ങളറിയാതെത്തന്നെ, നിങ്ങളുടെ മനസ്സുപോലും പ്രവർത്തിക്കാതെ, സത്യം ഉള്ളിലേക്ക് ആഴ്ന്നിറങ്ങി എത്തേണ്ടിടത്തെത്തി അവിടെ വാസമുറപ്പിക്കുന്നു.
മനനം അഥവാ ലക്ഷ്യാർത്ഥജ്ഞാനം
ശ്രവണം നല്ലപോലെ ലഭിച്ചുകഴിഞ്ഞാൽ പിന്നെ പതിയെ രണ്ടാമത്തെ പടിയായ മനനത്തിലേക്കു വരേണ്ടിയിരിക്കുന്നു. ഒരു സത്സംഗവേദിയിൽ നിന്നും പുറത്തുകടന്നുകഴിഞ്ഞാൽ പിന്നെ മനസ്സ് പിന്നെയും ലോകത്തിലേക്കിറങ്ങുകതന്നെചെയ്യും; അതു നമ്മെ വീണ്ടും പലവിധ പ്രശ്നങ്ങളിലേക്ക് നാമറിയാതെത്തന്നെ വലിച്ചിഴക്കും. അത് അശാന്തിയുണ്ടാക്കും. പുറത്തേക്കലയുന്ന മനസ്സിനെ വീണ്ടും വീണ്ടും അന്തർമുഖമാക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള വഴിയാണ് ശ്രവണം ചെയ്ത കാര്യങ്ങളെ ഓരോന്നോരോന്നായി മനനം ചെയ്യുകയെന്നത്. മനനം എന്നാൽ കേട്ടതിനെ കേട്ടതിനെ വീണ്ടും വീണ്ടും വർത്തമാനത്തിലേക്കു കൊണ്ടുവരുന്നതാണ്. മനനം എന്നത് ശ്രവിച്ച കാര്യങ്ങളിലെ വാച്യാർത്ഥം വിട്ട് അന്തഃസത്ത അഥവാ ലക്ഷ്യാർത്ഥം എന്തെന്നറിയാനുള്ള ഒരു മാർഗ്ഗമാണ്. ഇങ്ങനെ നിരന്തര മനനത്തിലൂടെ നാം അതിലെ ലക്ഷ്യത്തെ കാണുന്നു. ശ്രവണം ചെയ്ത കാര്യങ്ങളുടെ ലക്‌ഷ്യം തീർച്ചയായും ആ സത്യവസ്‌തുതന്നെയായിരിക്കും. അങ്ങനെ, മനനത്തിലൂടെ നാം ആ സത്യവസ്തുവിനെ മാറിനിന്ന് അല്‌പാല്‌പമായി കണ്ടുതുടങ്ങുന്നു. അതായത് ലക്ഷ്യത്തെ കുറച്ചകലെനിന്നു വളരെ ചെറിയ ഒരു മെഴുകുതിരിവെട്ടംപോലെ കാണുന്നു.
നിദിദ്യാസനം അഥവാ സ്വാനുഭവം
ഇനി ഏറ്റവും പ്രധാനമായ നിദിദ്യാസനമാണ്. എന്താണ് നിദിദ്യാസനം? മുകളിൽ പറഞ്ഞപോലെ ശ്രവണ-മനനങ്ങളിലൂടെ നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് (സത്യവസ്തു) നമുക്ക് വളരെ അല്പമായിട്ടെങ്കിലും ഒരു ബോധ്യമുണ്ടായിരിക്കുന്നു. ഇനി അതിനെ സ്വായത്തമാക്കണം; അതായത് സ്വാനുഭവമാക്കണം. ഇതാണ് നിദിദ്യാസനം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. അതെങ്ങനെ? സത്യത്തെ സാവധാനം നമ്മിലേക്ക് കൊണ്ടുവരുക; നമ്മിൽ അതിനെ കണ്ടുതുടങ്ങുക, അതിനെ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങുക! ഇതെങ്ങനെ സാധിക്കും? ഇതിനുള്ള ഉത്തമ മാർഗ്ഗമാണ് "ധ്യാനം". നമുക്കറിയാം, സകലമാന പ്രാപഞ്ചികവസ്തുക്കളിലും അവയിലെ "ഉണ്മ"യായി ചൈതന്യം കുടികൊള്ളുന്നു; ഈ ഉണ്മയാണ് (ഉള്ളത് അഥവാ ഉള്ള പൊരുൾ) സ്വരൂപം അഥവാ ആത്മാ. സ്വരൂപശ്രദ്ധതന്നെയാണ് ധ്യാനം; നിദിദ്യാസനം ധ്യാനത്തിലൂടെ സാധ്യമാകുന്നു. ഇപ്പറഞ്ഞ സ്വരൂപശ്രദ്ധ അഥവാ ധ്യാനം ആദ്യമൊക്കെ വളരെക്കുറച്ചേ സാധിക്കൂ; കാരണം നമ്മുടെ മനസ്സുതന്നെ; അതു സദാ പുറത്തേക്കുപായാൻ വെമ്പൽ കൊള്ളുന്നു. പുറത്തേക്കുപായുന്ന മനസ്സിനെ അന്തർമുഖമാക്കി സ്വരൂപത്തിനുനേർക്കു തിരിച്ചുവിടുകയെന്നത് ഏറ്റവും കഠിനമായ സാധനതന്നെയാണ്; ഇക്കാര്യത്തിൽ തർക്കമില്ല. അതിനാൽ, ആദ്യം കുറച്ചു കാലങ്ങളിൽ ധ്യാനം വിഷമകരമാകുന്നതിനെ ഗൗനിക്കേണ്ടതില്ല. ചിലപ്പോൾ ദിവസങ്ങളും മാസങ്ങളും വർഷങ്ങളുംതന്നെയെടുത്തേക്കാം; അതെല്ലാം അതാതു ജീവൻ ആർജ്ജിച്ചെടുത്ത വാസനകളെ ആശ്രയിച്ചുനിൽക്കുന്നു. എന്തൊക്കെയായാലും തോൽവി സമ്മതിച്ച് പിന്മാറരുത്. ധ്യാനം, അതെത്ര സമയം നീണ്ടുനിൽക്കട്ടെ, തുടരുകതന്നെ ചെയ്യുക. കുറേക്കഴിയുമ്പോൾ ധ്യാനം ഉറച്ചുതുടങ്ങും; അത് കൂടുതൽ കൂടുതൽ ധൃഢമാകും. ശ്രദ്ധ സ്വരൂപത്തിൽ അധികരിച്ചുവരും; ശ്രദ്ധ അധികരിച്ചുവരുന്നതോടൊപ്പം അതിന്റെ തെളിച്ചവും വർദ്ധിച്ചുവരും. ഇപ്പറഞ്ഞ തെളിച്ചം ഒരിക്കലും ബാഹ്യമായ ഒരു വെളിച്ചമായോ നമ്മുടെ കണ്ണുകൾകൊണ്ട് കാണാൻ സാധിക്കുന്നതായോ ഒരിക്കലും ധരിക്കരുത്. അത് പൂർണ്ണമായും അന്തർദൃഷ്ടികൊണ്ട് മാത്രം കാണാൻ സാധിക്കുന്നതാണ്. അന്തർദൃഷ്ടി (ശിവന്റെ മൂന്നാം തൃക്കണ്ണ് എന്നു പറയുന്നില്ലേ; അതുതന്നെ) സ്വയം തുറന്ന് അന്തർദൃഷ്ടിതന്നെ ആ അന്തർദൃഷ്ടിയെ കാണലാണത്; അതായത് സത്യം, സത്യമായിരുന്നുകൊണ്ട് സത്യത്തെ കാണുന്നു (ബ്രഹ്മത്തെ കാണുന്നവൻ സ്വയം ബ്രഹ്മംതന്നെ). ഈ പ്രക്രിയയിലൂടെ, നിങ്ങളറിയാതെത്തന്നെ വലിയൊരു പരിവർത്തനം സംഭവിക്കുന്നുണ്ട്; അത് "നിങ്ങൾ" സ്വയം ഇല്ലാതാവലാണ്, അത് നിങ്ങളെന്ന വ്യക്തിയുടെ സത്യത്തിലേക്കുള്ള ലയനമാണ്. സാക്ഷാൽ സത്യം, നിങ്ങളുടെ വ്യക്തിത്വത്തെ അതിലേക്കു ലയിപ്പിക്കുകയാണ്. ഒരിക്കൽ അതിൽ ലയിച്ചുകഴിഞ്ഞാൽ, നിങ്ങൾ പിന്നീട് നിലനിൽക്കുന്നത് ആ സത്യമായിത്തന്നെയാണ്.
അറിവ് അഥവാ വേദാന്തം
ഏതൊരറിവുകൊണ്ട്, ഇതുവരെ അറിഞ്ഞ എല്ലാ അറിവുകളും നിഷ്ഫലമെന്നു തോന്നിപ്പിക്കുന്നുവോ, ഏതൊരറിവിലൂടെ ഇനിയൊന്നും അറിയാനില്ലെന്ന ഉറച്ച ബോധ്യം വരുന്നുവോ, അതിനെ "വേദാന്തം" എന്നുപറയുന്നു. ഒരിക്കൽ സത്യം, സ്വയം ആ സത്യമായിരുന്നുകൊണ്ട് സ്വാനുഭവസ്വരൂപമായി ബോധ്യമായിത്തീർന്നാൽ, വേദാന്തത്തിന്റെ നിർവചനത്തിൽത്തന്നെയാണ് നിങ്ങൾ; പൂർണ്ണമായും വേദാന്തംതന്നെയാണ് നിങ്ങൾ. അവിടെ നിങ്ങൾക്കു നിങ്ങളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു; ആ സ്ഥാനത്ത് സത്യം സ്വയം പ്രകാശിച്ചു.
ഒരറിവിലേക്കായി നിങ്ങൾ യാത്ര തുടങ്ങി, ആ അറിവിനെ നിങ്ങൾ പുറമെനിന്നു അല്പം കണ്ടു, ഒടുവിൽ നിങ്ങൾ സ്വയംപ്രഭാജ്യോതിസ്സായ ആ അറിവായിത്തന്നെ തീർന്നു. അതോടെ നിങ്ങളുടെ "യാത്ര"യും അവസാനിച്ചു. ജനനമരണശൂന്യമായ ഈ സ്ഥിതിയെ "ഈശ്വരൻ" എന്നുവിളിക്കുന്നു.
No comments:
Post a Comment