Thursday, 8 June 2017

രാമയണതത്വം

🐚                     🕉                     🐚
               രാമയണതത്വം
           🔔🔔🔔🔔🔔🔔
                      🕉17🕉

ഒരിക്കൽ രാക്ഷസന്മാരുടെ ആക്രമണം കൊണ്ടും അധർമ്മാചരണംകൊണ്ടും ഭൂലോകം മുഴവൻ തപ്തമായപ്പോൾ ഭൂദേവി തന്നെ സ്വയം പശുരൂപത്തിൽ ബ്രഹ്മസഭയിൽച്ചെന്ന് ആവലാതി പറഞ്ഞു. ബ്രഹ്മദേവർ പതിവുപോലെ എല്ലാ ദേവന്മാരോടും ഉപദേവന്മാരോടും ഭൂദേവിയോടും കൂടി വൈകുണ്ഠനാഥനായ ശ്രീ നാരായണനെ കാണാൻ വേണ്ടി ക്ഷീരസമുദ്രത്തിന്റെ തീരപ്രദേശത്തെത്തി. ദിവ്യങ്ങളായ സ്തോത്രങ്ങളെ കൊണ്ട് ഭഗവാനെ വാഴ്ത്തി സ്തുതിച്ചു. സന്തുഷ്ടനായ ഭഗവാൻ ബ്രഹ്മദേവനും ദേവന്മാർക്കും ദർശനം കൊടുത്തു. അപ്പോൾ ബ്രഹ്മദേവൻ ഭഗവാനെ വണങ്ങി രാവണന്റെ പരാക്രമത്തെയും അതു കാരണത്താൽ ലോകത്തിനു വന്നു ചേർന്ന ആപത്തിനേയും വിസ്തരിച്ചു പറഞ്ഞു. മാത്രമല്ല, രാവണനു മനുഷ്യേതര ജീവികളിൽ നിന്നാപത്തുണ്ടാവില്ലെന്നു താനൊരു വരം കൊടുത്തിട്ടുണ്ടെന്നും അറിയിച്ചു. അതിനാൽ മനുഷ്യനൊഴിച്ച് മറ്റാരും രാവണനെ വധിക്കാൻ വയ്യ. മനുഷ്യനാകട്ടെ സ്വയം ദുർബ്ബലനുമാണ്. ദുർബ്ബലനായ മനുഷ്യന് അത്യന്തപ്രബലനായ രാക്ഷസനെ കൊല്ലാൻ സാധ്യമല്ലെന്നു പറയേണ്ടതില്ലല്ലോ. അതിനാൽ ഭഗവാൻ തന്നെ മനുഷ്യനായവതരിച്ചു രാവണനെയും അവന്റെ അനുയായികളായ രാക്ഷസന്മാരേയും കൊന്നു ജഗത്തിനെ രക്ഷിക്കണം. ഇതാണ് ഒടുവിൽ ബ്രഹ്മദേവൻ തന്റെ അപേക്ഷയായി സമർപ്പിക്കുന്നത്. ബ്രഹ്മാവിന്റെ വാക്കുകളെ മുഴുവൻ സശ്രദ്ധം കേട്ടിരുന്ന ഭഗവാൻ അവസാനം അപേക്ഷയെ അംഗീകരിക്കുകയും ചെയ്തു. പണ്ടു കശ്യപമഹർഷി വളരെക്കാലം തപസ്സു ചെയ്തു ഭഗവാനെ സാക്ഷാൽക്കരിച്ചപ്പോൾ ഒരിക്കൽ തന്റെ പുത്രനായി ഭഗവാൻ അവതരിച്ചാൽക്കൊള്ളാമെന്നപേക്ഷിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ഇപ്പോൾ അയോദ്ധ്യയിൽ ദശരഥനെന്ന രാജാവായി ജനിച്ചു ജീവിച്ചു വരുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ പുത്രനായി നാലു സ്വരൂപത്തിൽ അവതരിച്ച് അദ്ദേഹത്തിന്റെ ആവശ്യത്തേയും ജഗത്തിന്റെ ആവശ്യത്തേയും ബ്രഹ്മാവിന്റെ പ്രാർത്ഥനയേയും ഒരേസമയത്തു നിറവേറ്റാമെന്നാണ് ഭഗവാന്റെ മറുപടി. ഈ അവതാരത്തിൽ ഭഗവാന്റെ സാഹചര്യങ്ങളിൽ സഹായിക്കാൻ ദേവന്മാർ വാനരന്മാരായി ജനിച്ച് അവിടുത്തെ വരവിനെ കാത്തിരിക്കുകയും വേണം എന്നു നിർദ്ദേശിച്ച് ഭാഗവാൻ അന്തർദ്ധാനം ചെയ്തു. ബ്രഹ്മാദിദേവന്മാർ മടങ്ങിപ്പോരുകയും ചെയ്തു.

No comments:

Post a Comment